Jan 4, 2011

കേരളസംസ്ഥാനഭാഗ്യക്കുറി.

സീൻ - 1
പകൽ
നഗരത്തിലെ ഒരു സർക്കാർ ആശുപത്രി. (എക്സ്റ്റേണൽ)
തുരുമ്പിച്ച പൊളിഞ്ഞുവീഴാറായ ഗേറ്റ്. ആശുപത്രിക്കു മുമ്പിലായി തുക്കിയിരിക്കുന്ന പെയിന്റ് ഇളകി വിക്യതമായ ‘’ സർക്കാർ ആശുപത്രി “ എന്നെഴുതിയ ബോർഡ്. വരാന്തയ്ക്കിരുവശവുമായി തിങ്ങികൂടി, കിടക്കുന്നതും ഇരിക്കുന്നതുമായ രോഗികൾ, അവർക്കിടയിലുടെ രോഗികൾക്കാവശ്യമായ സാധനങ്ങളുമായി ഓടിനടക്കുന്ന ആശുപത്രി ജീവനക്കാർ. ഒരുവശത്തായി ഒ പി യിലേക്കുള്ള നീണ്ട ക്യൂ.

വരാന്തയിലെ രോഗിക്കൾക്കിടയിലൂടെ സഞ്ചരിക്കുന്ന ക്യാമറ ഒരു റൂമിലേക്ക് തിരിയുന്നു.

സീൻ - 2
പകൽ
സർക്കാർ ആശുപത്രി. (ഇന്റീരിയൽ)
അവിടെ പുറംകാഴ്ചയിൽനിന്നും വിത്യസ്ത്മായി നിരത്തിയിട്ട ഇരുമ്പ്
കട്ടിലുകൾ കാണാം. ബെഡ്ഡ്കിട്ടാത്തവർ തറയിൽ അഭയം കണ്ടെത്തിയിരിക്കുന്നു.   തറയിൽ ഒരു ഒഴിഞ്ഞ കോണിലായി കിടക്കൂന്ന രോഗിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു.

ആയാൾ വ്യദ്ധനാണ്. കറുത്തുമെല്ലിച്ച രൂപം. വെളുത്ത താടിരോമങ്ങൾ അഴുക്കുപുരണ്ട് ജടപിടിച്ചിരിക്കുന്നു. തെളിഞ്ഞ വാരിയെല്ലുകൾ കഴിഞ്ഞുപോയ കഷ്ടതകളുടെ കണക്കുകൾ വ്യക്ത്മാക്കുന്നു. പകുതി തുറന്ന വായിലൂടെ ശ്വാസമെടുക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്.

ബെഡ്ഡിനരുകിലായി നിലക്കുന്ന വ്യദ്ധന്റെ ഭാര്യ  ( അവരുടെ രൂപവും ഭാവവും ജീവിതത്തിന്റെ ദൈന്യത നിഴലിക്കുന്നതാണ്.). തൊട്ടടുത്തൂള്ള രോഗിയുടെ ബന്ധു വെന്ന് തോന്നിക്കുന്ന മറ്റൊരു സ്ത്രീയുമായി കാര്യമായ ചർച്ചയിലാണ്.

അവിടേക്കുവരുന്ന ഒരു നെഴ്സ് വ്യദ്ധന്റെ ഭാര്യയോട്: ചേച്ചി ഭാഗ്യമുണ്ടെങ്കി ഇന്നൊരു ബെഡ്ഡ് കിട്ടും. ( റൂമിന്റെ മറ്റൊരു കോണിലേക്ക് വിരൽചൂണ്ടി ) ദേ ആ  തള്ളയിന്നു ഡിസ്ചാർജ്ജാകും.
സ്ത്രീ സന്തോഷത്തോടെയും വിനയത്തോടെയും തലയാട്ടുന്നു.



സീൻ - 2
പകൽ
ആശുപത്രി (ഇന്റീരിയൽ)
രോഗിയായ വ്യദ്ധന്റെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു. (പച്ചപ്പായിരുന്ന  ജീവിതത്തിന്റെ മുഖത്ത് വേദനയുടെ വേരുകൾ മാത്രം അവശേഷിക്കുന്നു.)
അടഞ്ഞകണ്ണുകൾക്കപ്പുറത്ത് മുഴങ്ങുന്ന വ്യദ്ധന്റെ ശബ്ദം:
ഞാൻ ഫിലിപ്പ്. അല്ല - ഭാഗ്യൻ, അതുമല്ലെങ്കിൽ തെണ്ടി , വായ് നോക്കി, കാലമാടൻപണമില്ലാത്തതുകൊണ്ടണോ എന്താണെന്നറിയില്ല ഫിലിപ്പോസ് താഴമുറ്റം എന്ന മുഴുവൻപേര് ആരും വിളിച്ചുകേട്ടിട്ടില്ല. ക്ഷമിക്കണം മരണകിടക്കയിലെങ്കിലും കള്ളം പറയരുതല്ലോ..അപ്പൻ ആദ്യം പള്ളിക്കുടത്തികൊണ്ടാക്കിയപ്പോ പേരു ചോദിച്ച  മേരി റ്റീച്ചർക്കും ഹാജർ നോക്കിയിരുന്ന മാഷൻമാർക്കും ശേഷം അരും ആ പേരു വിളിച്ചിട്ടില്ലെന്നുള്ളതാ ശരി. ദേ കുറച്ചുമുമ്പ് ഒരു പെങ്കൊച്ച് പറഞ്ഞേച്ച് പോയല്ലോ - ഭാഗ്യംഅതാണെനിക്ക് ഭാഗ്യൻ എന്ന വിളിപ്പേർ തന്നത്. ഒരു കാലത്ത് ആ പേരെനിക്കിഷ്ടമായിരുന്നു. ഭാഗ്യനിർഭാഗ്യങ്ങളുടെ നീണ്ട അറുപത്തിനാലുവർഷങ്ങൾ. ജീവിതം ഒരു ഞാണിന്മേൽകളിയാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെ ഞാണിന്മേൽ കളി.
അദ്യം ഭാഗ്യം പരീക്ഷിക്കുന്നത് കൂനമ്പാട്ടെ ഉത്സവത്തിനാ

സീൻ - 3
രാത്രി
ഇരുട്ട്.
രാത്രിയുടെ അന്ത്യയാമത്തിലും പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ഒരു ക്ഷേത്രം ആകലെ കുന്നിൻപുറത്തായി കാണാം.  അവിടെ ഉത്സവം നടക്കുന്നു. മൈക്കിലൂടെ മുഴങ്ങികേൾക്കുന്ന നാടകത്തിന്റെയോ മറ്റോ ശബ്ദം.

ദ്യശ്യങ്ങൾക്കൊപ്പം ഫിലിപ്പിന്റെ ശബ്ദം :  ഞാനന്ന് അഞ്ചിലോ ആറിലോ പടിക്കുന്ന സമയം. ഉത്സവം പെരുനാളൊന്നൊക്കെ പറയുന്നത് അന്നൊരു ഹരാരാത്രീല് അമ്പലമുറ്റത്ത് അമ്മേടെ മടീല് തലവച്ചുകിടന്നുറങ്ങുംഇടയ്ക്ക് ഞെട്ടിയുണരുമ്പോ ആദ്യം കാണുന്നാത് ആകാശത്ത് നക്ഷത്രങ്ങളായിരിക്കും. സ്റ്റേജില് പകുതിയായ നാടകമോ ബാലയോ മറ്റോ ഉണ്ടാകും. അപ്പോ അതുവരെ നടന്ന കഥ മുഴുവൻ അമ്മ പറഞ്ഞു തരും.

( രാത്രിയിൽ ക്ഷേത്രത്തിലെ സ്റ്റേജിൽ നാടകം അരങ്ങേറുന്നു.  സ്റ്റേജിനു മുമ്പിലായി തിങ്ങികൂടിയിരുന്ന് ശ്രദ്ധാപൂർവ്വം നാടകം കാണുന്ന ഗ്രാമവാസികൾ.  അതിനു നടുവിലായി അമ്മയുടെ മടിയിൽ തലവച്ചുറങ്ങുന്ന ഫിലിപ്പ്.)

ഫിലിപ്പിന്റെ ശബ്ദം :  ഒരിക്കൽ ഏതാണ്ട് പുലർച്ചെ മൂന്ന് മണിയായി കാണും അതുപോലൊരുറക്കത്തിൽ അമ്മ എന്നെ കുലുക്കി വിളിച്ചു.

സീൻ-3
രാത്രി
ക്ഷേത്രമൈതാനി.
മടിയിൽ കിടന്നുറങ്ങുന്ന ഫിലിപ്പിനെ അമ്മ കുലുക്കി വിളിക്കുന്നു: ഡാ ചെക്കാ .. എഴുന്നേക്കട.. ഈ ചെക്കന് ഇതിലും ഭേദം വീട്ടിൽ കിടന്നുറങ്ങിയാപോരെ..

ഉറക്ക ഷീണത്തില് കണ്ണുതിരുമ്മി എഴുന്നേൽക്കുന്ന ഫിലിപ്പ് ചുറ്റും പകച്ച് നോക്കുന്നു:  എനിക്കുറക്കം വരുന്നു.. 
ഫിലിപ്പിന്റെ അമ്മ : നീ പോയി അപ്പനെവിടാന്ന് നോക്ക് ..നമുക്ക് പോകാം.

ഫിലിപ്പിന്റെ ശബ്ദം : ഞാൻ ഉത്സവപറമ്പിലെല്ലാം അപ്പനെ തിരഞ്ഞ് നടന്നു.. പരിചയക്കാരോടൊക്കെ അന്വേഷിച്ച്..

(രത്രി ഉത്സവപറമ്പിലെ തിരക്കിനിടയിലൂടെ അപ്പനെ തിരഞ്ഞ് നടക്കുന്ന ഫിലിപ്പ്.
അമ്പലമതിലിൽ ചാരിയിരുന്ന് ഉറങ്ങുകയായിരുന്ന ഒരാളോട് അന്വേഷിക്കുന്ന വിദൂര ദ്യശ്യം.  അയാൾ അലക്ഷ്യമായി ദൂരേക്ക് വിരൽ ചൂണ്ടി എന്തോ പറയുന്നു.)

സീൻ - 4
രാത്രി
അമ്പലത്തിനോട് ചേർന്നു കിടക്കുന്ന വിശാലമായ ഉണങ്ങി വരണ്ട വയൽ.
വയലിനു നടുവിൽ അവിടവിടെയായി മുനിഞ്ഞു കത്തുന്ന വെളിച്ചം ഫിലിപ്പിന്റെ മുഖത്ത് ഭീതിയുണ്ടാക്കുന്നു. അവൻ വെളിച്ചത്തിനടുത്തേക്ക് ചെല്ലുമ്പോൾ വെളിച്ചം കത്തിച്ചുവച്ച്ല    മണ്ണെണ്ണവിളക്കുകളാണെന്നും  അതിനും  ചുറ്റും കൂടി നില്ക്കുന്നവർ കുലുക്കികുത്ത്കളിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മനസ്സിലാക്കുന്നു . അവരുടെ അവേശം നിറഞ്ഞ ബഹളത്തിൽ അമ്പലത്തിൽ നിന്നുള്ള നാടകശബ്ദം മുങ്ങിപോകുന്നു.

സീൻ - 4
രാത്രി
വയൽ,ഇരുട്ട്.
ആളനക്കമില്ലാത്ത ആ സ്ഥലത്ത് ചീവിടുകളുടെ കരച്ചിൽ.
വയൽ വരമ്പിലേക്ക് തലചായ്ച് എന്തൊക്കെയോ പുലമ്പികൊണ്ട് കിടക്കുന്ന ഒരാൾ. അയാൾ നാന്നായി മദ്യപിച്ചിട്ടുണ്ട്.
ഫിലിപ്പ് അപ്പാ.. എന്ന വിളിയോടെ അടുത്തേക്കോടി ചെല്ലുന്നു.
ഫിലിപ്പിന്റെ അപ്പൻ : ( കുഴഞ്ഞ ശബ്ദത്തിൽ കരഞ്ഞുകൊണ്ട് ) എല്ലാം പോയി മോനെഎല്ലാം ആ കാലമാടന്മാർ കൊണ്ടുപോയിഞാനിനി എങ്ങനെ വീട്ടിലേക്ക് വരും..? എങ്ങനെ അവൾടെ മുഖത്ത് നോക്കും ? അരിമേടിക്കാൻ വച്ചിരുന്നപൈസ്സയാ..
പിലിപ്പ് കുലുക്കികുത്തുനടക്കുന്ന വെളിച്ചം നിറഞ്ഞ ഭാഗത്തേക്ക് നോക്കുന്നു.
.
സീൻ - 4
രാത്രി
കത്തിച്ചു വച്ച വിളക്കിനരുകിലെ കുലുക്കികുത്തിലേക്ക് നോക്കി നിൽക്കുന്ന ഫിലിപ്പിന്റെ മുഖം പ്രകാശിക്കുന്നു
ഫിലിപ്പിന്റെ ശബ്ധം : അതെനിക്കൊരു അദ്ഭുതമായിരുന്നു. വലിയ പണിയൊന്നുമില്ല. വെറും ഭാഗ്യപരീക്ഷണം. പത്തുവച്ചാ ഇരുപത്.. ഇരുപതുവച്ചാ നാൽപ്പത്.. അതങ്ങനെ കൂടികൊണ്ടിരിക്കും.  അമ്മച്ചി അനിയത്തിക്ക് ബലൂൺ വാങ്ങാൻ തന്ന അഞ്ചുരൂപയുണ്ട് കീശയില്. ബലൂൺ വാങ്ങികൊടുക്കാമെന്നുള്ള കരാറിലാണ് അവളെ വല്യമ്മച്ചിക്കൊപ്പമാക്കി ഉത്സവത്തിനു പോന്നത് . രണ്ടും കൽപ്പിച്ച് ആ ആഞ്ച് ഞാൻ കളത്തിൽ വച്ചു. (ചിരിക്കുന്നു) പിന്നൊരു കൊയ്ത്തായിരുന്നു.

( പാട്ടയിലെ കരുക്കൾ കുലുക്കി ഷീറ്റിലടിക്കുന്ന കുലുക്കികുത്തുകാരൻ. ഓരൊകുത്തിലും പിലിപ്പ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. പൈസ വാരി പോക്കറ്റിൽ നിറയ്ക്കുന്നു, കുത്തുകാരന്റെ മുഖം വിളറുന്നു. മറ്റുള്ളവർ  അദ്ഭുതത്തോടെ അവനെ നോക്കുന്നു.)

ഫിലിപ്പിന്റെ ശബ്ദം : തിരിച്ചുപോകുമ്പൊ.ഞാൻ അപ്പന്റെ തോളിലായിരുന്നു..പോക്കറ്റുനിറയെ കാശും കൈനിറയെ ബലൂണും

(ഇടവഴിയിലൂടെ ഫിലിപ്പിനെ തോളിലേറ്റി വേച്ച് വേച്ച് പോകുന്ന അപ്പൻ, തലേന്ന് കുടിച്ച് അയാളുടെ മദ്യം ഇറങ്ങിയിട്ടില്ല.  കൂടെ അവന്റെ അമ്മയുമുണ്ട്. ഫിലിപ്പിന്റെ കൈയ്യിൽ ബലൂൺ)
ഫിലിപ്പിന്റെ അപ്പൻ : ഇവൻ ഭാഗ്യമുള്ളോനാടീനീ നോക്കിക്കൊ ഇവൻ നമുക്ക് തുണയാകും..

സീൻ - 5
പകൽ
ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ. ഓലമേഞ്ഞ അതിന്റെ സ്ഥിതി ദയനീയമാണ്
നാലാം ക്ലാസ്, കുട്ടികൾ ബഹളമുണ്ടാക്കുന്നു. ചിലർ അടിപിടികൂടുന്നു. പിലിപ്പിനേയും ആ കൂട്ടത്തിൽ കാണാം.
അദ്ധ്യാപകൻ ചൂരലുമായി പ്രവേശിക്കുന്നു. കുട്ടികൾ നിശബ്ദരാകുന്നു.
അദ്ധ്യാപകൻ ചോദ്യം ചോദിക്കുന്നു. ഉത്തരം പറയാതെ എഴുന്നേറ്റു നിൽക്കുന്ന  കൂട്ടത്തിൽ ഫിലിപ്പില്ല.

ഫിലിപ്പിന്റെ ശബ്ദം : മാഷ്ന്മാരുടെ അടീന്ന് രക്ഷപെടുമ്പോ കൂട്ടുകാർ പറയും..പിലിപ്പ് ബാഗ്യയമുള്ളോനാന്ന് ..പക്ഷെ ആ കൊല്ലം പരീക്ഷയ്ക്ക് തോറ്റു. തോൽക്കതെ പടിക്കണമെന്ന് അപ്പൻ നിർബ്ന്ധം പിടിച്ചപ്പോ പടിത്തവും നിർത്തി. അതുമാത്രമല്ല കേട്ടോ അരിമേടിക്കാൻ പൈസയില്ലാണ്ട് കുടീലെ ഭക്ഷണത്തിന്റെ നേരോം കാലവുമൊക്കെ തെറ്റാനും തുടങ്ങി.

സീൻ -6
പകൽ
ഓലമേഞ്ഞ ഒരു കുടിൽ. ചാണകം മെഴുകിയ വരാന്ത.
പ്രായം കൂടിയ ഒരു സ്ത്രീ ഇരുന്ന് മുറുക്കുന്നു. ആടുത്തായി ആക്രിക്കാരനു പുസ്തകങ്ങൾ തൂക്കി വിൽക്കുന്ന ഫിലിപ്പ്.

സ്ത്രീ : (പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട്) ചെക്കനു പടിക്കാൻ ഭാഗ്യമില്ലെന്നു പറഞ്ഞാമതി..

സീൻ - 6 A
ഫിലിപ്പിന്റെ ശബ്ദം : ഏതാണ്ട് ആ സമയത്ത് തന്നെയാ ഇ ഏം ഏസ്സ് സാറ് ലോട്ടറീന്നു പറയുന്ന ഒരിടപാട് തുടങ്ങീത്.. പിന്നെ അപ്പൻ കൂലിപണിക്കു പോകുന്നത് നിർത്തി. പണിചെയ്യാണുള്ള പാങ്ങുമില്ലായിരുന്നു.  പക്ഷെ എനിക്കൊരു  പണിയായി. വർക്കിചേട്ടന്റെ ലോട്ടറിസൈക്കിളുവരുന്നതും കാത്തുനിൽക്കണം പത്രം നോക്കണം..
ഏടപാട് മോശമല്ലായിരുന്നു കേട്ടൊ..ആ സമ‌യത്ത് ആദ്യമായിട്ടാ വലിയ വലിയ നോട്ടുകളുകാണുന്നത്. കുറച്ചുകാശ് അധികം പോയാലും എല്ലാം പലിശയുൾപ്പടെ തിരിച്ചുകിട്ടും.

(കുടിലിന്റെ മുറ്റത്ത് ആരെയോ കാത്തെന്നവണ്ണം ഫിലിപ്പ്. സൈക്കിളിൽ വരുന്ന ലോട്ടറിവില്പന്ക്കാരൻ  ഇടവഴിയിലെത്തി ബെല്ലടിക്കുന്നു. വരാന്തയിലെ കയറുകട്ടിലിൽ കിടക്കുന്ന അവന്റെ അപ്പൻ കുരിശു വരയ്ക്കുന്നു.)

അന്നുമുതലാ ഭാഗ്യൻ എന്നപേരു കിട്ടിയത്..അതൊരു നല്ല കാലമായിരുന്നു . എന്തു ഭാഗ്യ പരീക്ഷണത്തിനും ഞാൻ വേണം. നറുക്കെടുപ്പ്, കല്യാണം. പിറന്നാള്, വീടുകേറിതാമസം, നിമിത്തം.. തിരക്കോടു തിരക്ക്

(ഗ്രാമത്തിലെ ഒരിടവഴിയിലൂടെ തലയുയർത്തിപിടിച്ച് നടക്കുന്ന ഫിലിപ്പ്. വഴി പോക്കർ  ആദരപൂർവ്വം കുശലാന്വേഷണം നടത്തുന്നു. ഒരോ ഇടവഴികൾ പിന്നിടുമ്പോഴും അവൻ വളരുന്നു. കൌമാരം യവ്വ്വനത്തിനു വഴിമാറികൊടുത്തപ്പോൾ ഫിലിപ്പ് ഒരു നല്ല  ചെറുപ്പക്കാരനായി മാറുന്നു.)

സീൻ -7
പകൽ
ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴ.
പുഴയോട് ചേർന്നുള്ള കുളിക്കടവിൽ നിന്നു തുണികഴുകുന്ന ഒരു സ്ത്രീ . അൽപ്പം അകലെയായി ചൂണ്ടയിടുന്ന  ഫിലിപ്പിനെ അവൾ ഇടയ്ക്കിടെ നോക്കുന്നു. അവൾ നാണത്തോടെ ചിരിക്കുന്നു.

ഫിലിപ്പിന്റെ ശബ്ദം :  ലതിക .. അവൾ ആ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ കിട്ടാകനിയായിരുന്നു. എല്ലാവരുടേയും ഉള്ളിൽ  അവൾ ഒരു പുഴയായി നിശബ്ദം ഒഴുകി. ഭാഗ്യവാനായ ഞാനുള്ളപ്പോൾ മറ്റാർക്കാണ് ആ പുഴയിൽ നീരാടാൻ ഭാഗ്ഗ്യമുള്ളത് .( നാണത്തോടെ ചിരിക്കുന്നു ) മരങ്ങാട്ടെ ഉണ്ണി  ആ രാസലീലയുടെ കഥകേട്ട് അസൂയയോടെ എന്നെ തല്ലിയില്ലന്നേയുള്ളു.

(പുഴയോട് ചേർന്നുള്ള കൈവരിയിൽ നിരന്നിരിക്കുന്ന ഫിലിപ്പും മൂന്നോ നാലോ സുഹത്തുക്കളും. അതിലൊരുവൻ ചിരിച്ചുകൊണ്ട് ഫിലിപ്പിനെ തല്ലാനായി ചെല്ലുന്നു: ഈ തെണ്ടീടെ ഒരു ഭാഗ്യം.
ഫിലിപ്പ് ചിരിച്ചുകൊണ്ട് അടികൊള്ളാതെ ഓടി രക്ഷപെടാൻ നോക്കുന്നു. കൂട്ടുകാർക്കിടയിലെ തമാശ.)

സീൻ -8
പകൽ
ഗ്രാമത്തിലെ ബാർബർഷാപ്പിനുൾവശം.
തൂക്കിയിട്ട ലോട്ടറിബോർഡിനുമുമ്പിലെ തിരക്ക്. അതിൽ ഫിലിപ്പിനേയും കാണാം.
കടക്കാരൻ ഏടുത്തുകൊടുക്കുന്ന ലോട്ടറി ടിക്കറ്റുകൾ പ്രതീക്ഷയോടെ ഭാഗ്യം ചുരണ്ടിനോക്കുന്നവർ.

വ്യദ്ധന്റെ ശബ്ദം : പക്ഷെ എപ്പോഴെന്നറിയില്ല എല്ലാം തകർന്നുതുടങ്ങിയത്. ഒരു പക്ഷെ ലതികയുടെ ശാപമായിരിക്കം, അല്ലെങ്കിൽ ഉണ്ണി പറഞ്ഞതുപോലെ കുറെ മനസ്സുകളുടെ നഷ്ടപെട്ട ആഗ്രഹങ്ങളുടെ ശാപമായിരിക്കം. ഇല്ല, ലോട്ടറി ഒരിക്കലും ചതിക്കുമെന്നു വിശ്വസിക്കൻ വയ്യ ( തൊണ്ടയിടറുന്നു). ഒരിക്കൽ അവൻ  ഭാഗ്യനെ തേടിയെത്തും. ( ഒന്നു നിർത്തി ) ബാർബർ സരസന്റെ കടയിൽ നിന്നും ചുരണ്ടുന്ന ലോട്ടറിയെടുത്ത് തിരിച്ചിറങ്ങുമ്പോഴാണ് കയ്യിൽ പണമില്ലെന്ന സത്യം തിരിച്ചറിയുന്നത്. അക്കാലത്ത് വേദനയിൽ നിന്നും മുക്തിനേടാനായി കുറേശ്ശെ മദ്യവും സേവിച്ചുതുടങ്ങിയിരുന്നു. കടം ചോദിക്കാൻ ആ നാട്ടിൽ ആരും ബാക്കിയുണ്ടായിരുന്നില്ല. ഭാഗ്യം നഷ്ടപെട്ടപ്പോ നാട്ടുകാരും കൈ വിട്ടു.

( ഗ്രാമത്തിലെ ഒരു ബാർബർഷാപ്പിൽനിന്നും പുറന്തള്ളപ്പെടുന്ന ഫിലിപ്പ്. മദ്യഷാപ്പിലേക്ക് കയറിപോകുന്ന ഫിലിപ്പ്. അവിടെ നിന്നും അയാൾ പുറത്താക്കപ്പെടുന്നു.)

സീൻ - 9
രാത്രി.
ഫിലിപ്പിന്റെ കുടിൽ( ഇന്റീരിയൽ)
മദ്യപിച്ച ലക്കുകെട്ട് ഫിലിപ്പ് വരാന്തയിൽ കിടക്കുന്നു. ( ഇപ്പോൾ അയാൾ വ്യദ്ധനായിട്ടുണ്ട്)
അകത്തുനിന്നും ഒരു സ്ത്രീയുടെ ശബ്ദം : കുടിച്ച് ബോധമില്ലാതെ കാലമാടൻ വന്നുകിടപ്പുണ്ട്. പിള്ളാർ കാലത്തിതുവരെ ഒരു വറ്റ് കഴിച്ചിട്ടില്ല. ഇനി ആരോടു ചോദിക്കാനാ.. എന്റെ ദൈവമേ..(സ്ത്രീ കരയുന്നു)  വലിയ ഭാഗ്യവാനല്ലേ. ആ മൂലേൽ ചാക്കിൽ കെട്ടിവച്ചിട്ടുണ്ട്, ഭാഗ്യം.. വിശക്കുമ്പോ ഏടുത്ത് പുഴുങ്ങിതിന്നാം,
(അകത്തുനിന്നും സ്ത്രീ പുറത്തേക്ക് വരുന്നു. ചാക്കിൽ കെട്ടിവച്ചിരുന്ന ലോട്ടറിടിക്കറ്റുകൾ ഫിലിപ്പിനു മുകളിലേക്ക് വലിച്ചെറിയുന്നു. അതവിടയാകെ വീണ് ചിതറുന്നു.) കിടക്കുന്ന കിടപ്പുകണ്ടില്ലേ. ചാവാനകൊണ്ട്… ( അവർ ഫിലിപ്പിനെ ചവിട്ടാനായി കാലുയർത്തുന്നു)

ഫിലിപ്പ് കിടന്നകിടപ്പിൽ ഒന്നു ഞരങ്ങുന്നു.

സീൻ - 10
പകൽ
ആശുപത്രി
ഫിലിപ്പ് ഇപ്പോൾ കട്ടിലിലാണ് കിടക്കുന്നത്.
ഫിലിപ്പിന്റെ ഭാര്യ അടുത്തകിടക്കയിലെ രോഗിയോടൊപ്പമുള്ള സ്ത്രീയോട് ചർച്ച തുടരുന്നു.
ഫിലിപ്പിന്റെ ശബ്ദം : ഒരിക്കൽ എന്തുചെയ്യണമെന്നറിയാതെ വീട്ടിലിരിക്കുമ്പോഴാ ദ്രവ്യന്റെ ഷാപ്പില് പുതിയ ലോട്ടറി വന്നിട്ടുണ്ടെന്നറിയുന്നത്. പെമ്പ്രന്നോരടെ ഡപ്പീന്ന് ഒള്ള ചില്ലറയും പേറുക്കി നേരെ ആങ്ങോട്ട് വച്ചുപിടിച്ചു.

(കൂടിൽ ഒരുമൂലയിൽ ബീഡിപുകച്ചിരിക്കുന്ന ഫിലിപ്പ്. പെട്ടെന്ന് എന്തോതീരുമാനിച്ചെന്നവണ്ണം ആടുക്കളയിൽ കയറി ഡെപ്പികളോക്കെ തുറന്നുനോക്കുന്നു.  അയാൾ എന്തോ ലക്ഷ്യത്തിലേക്കന്ന വണ്ണം ഇടവഴിയിലൂടെ വേഗത്തിൽ നടക്കുന്നു. ഷാപ്പിൽ നിന്നും മദ്യം വാങ്ങി ആർത്തിയോടെ കൂടിക്കുന്ന ഫിലിപ്പ്.

സീൻ -10 A
പകൽ
ആശുപത്രി (ഇന്റീരിയൽ)
ഫിലിപ്പ് കൈകൾകൊണ്ട് കഴുത്തിൽ മുറുകെപിടിക്കുന്നു. ഞരങ്ങുന്നു. അയാളുടെ മുഖം വലിഞ്ഞു മുറുകുന്നു. ശ്വാസം കിട്ടാതെ കണ്ണുകൾ തുറിക്കുന്നു.

ഫിലിപ്പിന്റെ ശബ്ദം ( വളരെ പ്രയാസപ്പെട്ട് ): കുടിക്കുമ്പോ വീണ്ടും വീണ്ടും കുടിക്കാനുള്ള ആർത്തിയായിരുന്നു. ദാഹിച്ച് തോണ്ടവരളുന്നതുപോലെ.. ഒരിറ്റുവെള്ളത്തിനായി ദ്രവ്യനോട് കെഞ്ചി.

കിടക്കയിൽ കിടന്ന് ശൂന്യമായ റ്റേബിളിനുമുകളിൽ വെള്ളത്തിനായി പരതുന്ന ഫിലിപ്പിന്റെ കൈകൾ.

ഭാര്യുയുടെ ശബ്ദം അയാൾ കേൾക്കുന്നു.: കണ്ണ് പോയി വീട്ടീവന്നുകിടന്നാ നമ്മളെങ്ങനെ നോക്കും ശാന്തേ.. ഇവനൊക്കെ ചത്തുപോകുന്നതാ ഭാഗ്യം.. മരിക്കുന്നവരുടെ കുടുംബത്തിനു എട്ടുലക്ഷം രൂപയാ സർക്കാര് കൊടുക്കുന്നത്

ഫിലിപ്പ് ഒന്നു പിടഞ്ഞു . ടേബിളിനുമുകളിൽ പരതുകയായിരുന്ന  അയാളുടെ കൈ അവസാനശ്വാസത്തിനായി ശ്രമിച്ച് നിശ്ചലമായി.
ഭാര്യയുടെ നിലവിളി അവിടെയാകെ മുഴങ്ങി

19 comments:

  1. "തോല്കാതെ പഠികണം എന്ന് അപ്പന്‍
    നിര്‍ബന്ധം പിടിച്ചപ്പോള്‍ പഠിത്തവും നിര്‍ത്തി"..

    തിരക്കഥ വായിച്ചു...സ്വീകരണവും തിരസ്കരണവും
    ഭാഗ്യ ലോകത്തെ ജീവിതവും വളരെ നന്നായി പറഞ്ഞിരിക്കുന്നു..
    തിര കഥാ രീതി ബ്ലോഗ് വായനയില്‍ അല്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
    എന്ന് പറയാതെ വയ്യ..സമയം ഉണ്ടെങ്കില്‍ നന്നായി enjoy
    ചെയ്യാം എന്നുള്ള ഗുണവും.ആശംസകള്‍..

    ReplyDelete
  2. കണ്ണ് പോയി വീട്ടീവന്നുകിടന്നാ നമ്മളെങ്ങനെ നോക്കും ശാന്തേ.. ഇവനൊക്കെ ചത്തുപോകുന്നതാ ഭാഗ്യം.. മരിക്കുന്നവരുടെ കുടുംബത്തിനു എട്ടുലക്ഷം രൂപയാ സർക്കാര് കൊടുക്കുന്നത്…


    ithu thaan top

    ReplyDelete
  3. തിരക്കഥാ രീതി വായനയുടെ ഒഴുക്കിനെ തടയുന്നോന്ന് സംശയം .എന്റെ തോന്നലാവും .
    പ്രസക്തമായ വിഷയം .
    ഇവനൊക്കെ ചത്താ വീട്ടുകാര്‍ക്ക് ഗുണം .ലക്ഷങ്ങളെല്ലേ തേടിയെത്തുന്നത് .

    ReplyDelete
  4. തിരക്കഥയിലൂടെ ഒരു സമകാലിക വിഷയം..!

    ReplyDelete
  5. തിരക്കഥ, ബ്ലോഗിന് യോജിക്കുമോ എന്നൊരു സംശയം. ഞാനും, ഇവിടെ ഒരു പുതുമുഖമാണ്. താങ്കള്‍ക്കു നല്ല ഭാവിയുണ്ട്, ഇവിടെ ഒത്തിരി എഴുത്തുകാര്‍ക്കും സാധ്യതയുണ്ട്. ആത്മാര്‍ഥമായി ശ്രമിക്കു. എല്ലാ നന്മകളും നേരുന്നു.

    ഈ 'വേര്‍ഡ്‌ വെരിഫിക്കേഷന്‍' വേണോ?

    ReplyDelete
  6. എന്റെ ലോകം, വിനോദ്, ജീവി കരിവെള്ളൂർ. മുരളീമുകുന്ദൻ ബിലത്തിപട്ടണം, അപ്പചനൊഴക്കൽ... അഭിപ്രായങ്ങൾ എഴുതിയതിനു ഒരുപാട് നന്ദി. സാഹചര്യയങ്ങൾ അനുവദിച്ചാൽ ഈ തിരക്കഥകൾക്ക് ജീവൻ നൽകി നിങ്ങാൾക്കായി സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

    ReplyDelete
  7. തിരക്കഥവായിക്കുന്നതിതാദ്യമായാണ്. പുതിയ സംരഭത്തിനു എല്ലാവിധ ആശംസകളും.

    നന്മ നിറഞ്ഞ പുതുവത്സരം നേരുന്നതോടൊപ്പം ഇന്നുമുതല്‍ ഞാനും കൂട്ട്.

    ReplyDelete
  8. സുഹൃത്തേ,
    വളരെ നന്നായിട്ടുണ്ട്..
    ഞാന്‍ ആസ്വദിച്ചു...
    തിരക്കഥ ബ്ലോഗിന് തീര്‍ച്ചയും ചേരും...
    സധൈര്യം എഴുതുക..
    എല്ലാവിധ ആശംസകളും..
    കഥയും തിരക്കഥയും എനിക്കും വളരെ താല്പര്യമുള്ള ഒന്നാണ്...
    അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..

    ReplyDelete
  9. തിരക്കഥ നന്നായി. ഒരു തിരക്കഥ കാണാന്‍ തിരഞ്ഞു നടക്കുമ്പോഴാണ് ഇത് കണ്ടത്. നന്ദി.

    ReplyDelete
  10. kuttikalkku vendi onnu ezhuthu. 5 minuttinte njan kuttikalude oru short film cheyyanameennuddessikkunnu

    ReplyDelete
  11. ഭാഗ്യന്റെ ഭാഗ്യം നന്നായിരിക്കുന്നു. തിരക്കഥ വായിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് തോന്നിയതായിരുന്നു ഇതൊരു ബ്ലോഗെഴുത്തല്ല മറിച്ച് ദൃശ്യവല്‍ക്കരിക്കാനുള്ള ഒരു ഉദ്യമം തന്നെ എന്ന്. അത് അവസാനം സൂചിപ്പിക്കുയും ചെയ്തല്ലോ. ബ്ലോഗ്‌ വായനയില്‍ പക്ഷെ വായനയുടെ ഒരു തുടര്‍ച്ച കിട്ടാത്തത് പോലെ എനിക്ക് തോന്നി.
    ആശംസകള്‍.

    ReplyDelete
  12. എല്ലാ നന്മകളും നേരുന്നു
    വെത്യസ്ഥമായ ശൈലി

    ReplyDelete
  13. ഒരുപാടിഷ്ടമായി....

    ReplyDelete
  14. ഇതൊരു വ്യത്യസ്ത സംരംഭം തന്നെ ..
    ALL THE BEST

    ReplyDelete
  15. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

    ReplyDelete
  16. നന്നായിരിക്കുന്നു. ക്ലൈമാക്സ്‌ വളരെ നന്നായി

    ReplyDelete